അനുഭവങ്ങൾ പലരുടേതുമാകാം. പക്ഷെ കഥ പറയുമ്പോൾ അത് ഉത്തമപുരുഷന്റേതു മാത്രമാകുന്നു

തിങ്കളാഴ്‌ച, നവംബർ 18, 2013

അസുലഭ നിമിഷം







പ്രകാശനത്തിനു തലേന്ന്, പങ്കെടുക്കും എന്ന് ഉറപ്പ് നൽകിയവരുടെ കണക്കെടുത്തപ്പോൾ,  25 – 30 പേരിലെത്തി ലിസ്റ്റ് അവസാനിച്ചു. ചങ്ങാതി ബിനോയിക്കും  അച്ഛനും  ഒപ്പം ഫ്രൈഡേ ക്ലബ്ബ് ഹാളിനു മുമ്പിൽ കാലത്ത് പതിനൊന്ന് മണിക്ക് വണ്ടിയിറങ്ങുമ്പോൾ, ആദ്യമെത്തിയതിന്റെ ‘ക്രെഡിറ്റ്’ ഞങ്ങൾക്കായി.   പിന്നെയല്പം കഴിഞ്ഞപ്പോൾ കൈയ്യിൽ ഫ്ലക്സുമായി തീവണ്ടി ഡ്രൈവർ സിയാഫ് ഭായ്. പിന്നാലെ മനോരാജും യൂസഫ് ഇക്കയും എത്തി.   ഹാളിലെ സൗകര്യങ്ങളെല്ലാം ഒരുക്കി തന്നത് ഒരു ‘ചേട്ടനാ’ണ് ( എന്താണാവോ ചേട്ടന്റെ പേര് ? മേശവിരിപ്പ് തൊട്ട്, അതിഥികൾക്കുള്ള കുപ്പി വെള്ളം വരെ എത്തിച്ചത് ചേട്ടനാണ്. ആ  ചേട്ടന്റെ  പേര് സ്നേഹമെന്നല്ലാതെ എന്താവും ?). പിന്നെ ദാ വരുന്നു പത്രക്കാരനും (ജിതിനും ) തിരിച്ചിലാനും  ( ഷബീർ ). ഒപ്പം സോണിയും മകനുമെത്തി. അതിനിടയ്ക്ക് പുസ്തകങ്ങൾ വില്പനയ്ക്കു നിരത്തി. ദേഹാന്തരയാത്രകളും ആപ്പിളും കഥമരവും താഴെ തന്നെ പൂട്ടി വച്ചു. പ്രകാശനം നടക്കുമ്പോഴേ അതാതു പുസ്തകങ്ങൾ മേശപ്പുറത്തു പൊന്തി വരാവൂ അത്രേ. മനോരാജിന്റെ ഓരോ തന്ത്രങ്ങൾ..

പിന്നെ ദാ ഓരോരുത്തരായി. വരാമെന്ന്  നേരിട്ട് ഉറപ്പു നൽകിയവരിൽ, നിഷ ദിലീപും കൃഷ്ണപ്രസാദും നേരത്തേ തന്നെ എത്തിയവരിൽ പെടുന്നു. പിന്നെ വിശിഷ്ടാതിഥികൾ,  കൃതി – കഥാ മത്സര സമ്മാനർഹർ, കഥമരത്തിലെ രചയിതാക്കൾ, അവരുടെ കുടുംബാംഗങ്ങൾ, എല്ലാവരേയും അതിശയിപ്പിച്ചു കൊണ്ട് സാക്ഷാൽ സുസ്മേഷ് ചന്ദ്രോത്ത്. അദ്ദേഹത്തെയടക്കം  പലരേയും പരിചയപ്പെട്ടു.  3.15 നു ചടങ്ങ് തുടങ്ങിയപ്പോൾ ഇരിപ്പ് പതുക്കെ  മുൻനിരയിലേക്കാക്കി. ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുമ്പോൾ, ഓഷ്വിറ്റ്സിന്റെ പോരാളി,അരുൺ ആർഷയുൾപ്പെടെയുള്ളവരുടെ നിറഞ്ഞ സദസ്സ്. അവരിൽ ആർ എസ് കുറുപ്പു സാറിനെ പോലുള്ള പ്രഗത്ഭരുമുണ്ടായിരുന്നു എന്ന് പിന്നീടാണറിഞ്ഞത്.

 ഓൺലൈൻ മീറ്റിനിടയ്ക്ക് പുസ്തകപ്രകാശനം നടക്കുമ്പോൾ രണ്ട് തരത്തിലുള്ള പരാതികൾ ഉണ്ടാവാറുള്ളതായി അനുഭവമുണ്ട്. പ്രകാശനത്തിനു വേണ്ടത്ര പൊലിമ കിട്ടിയില്ല എന്ന് പുസ്തകവുമായി ബന്ധപ്പെട്ടവർക്കു  നിരാശപ്പെടുമ്പോൾ, പ്രകാശനക്കാർ തങ്ങളുടെ സമയം അപഹരിച്ചു  എന്നായിരിക്കും ആ ചടങ്ങിൽ  താല്പര്യമില്ലാത്തവരുടെ പരാതി. വിശേഷിച്ചും, പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ടവർ, സമയബോധമുൾക്കൊള്ളാതെ നെടുനീളൻ പ്രസംഗങ്ങൾ കാഴ്ച്ച വെക്കുമ്പോൾ. എന്നാൽ, 16 – 11 – 2013 എന്ന ദിവസവും കലൂർ ഫ്രൈഡേ ക്ലബ്ബ് ഹാളും അന്നവിടെ സന്നിഹിതരായവരുടെ ഓരോരുത്തരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നത്, ചുരുങ്ങിയ സമയത്തിനുള്ളിൽ, ശ്രീ എം കെ ഹരികുമാർ സാറും ശ്രീ ബഷീർ മേച്ചേരിയും ശ്രീ രവിവർമ്മ തമ്പുരാനും ശ്രീ സുസ്ന്മേഷ് ചന്ദ്രോത്തും   ശ്രീ സോക്രട്ടീസ് വാലത്തും ശ്രീ മനോജ് രവീന്ദ്രനുമെല്ലാം           ( നിരക്ഷരൻ ) സൃഷ്ടിച്ച  വാങ്മയപ്രപഞ്ചം കൊണ്ടായിരിക്കും. കഥയെ കുറിച്ചും എഴുത്തിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം  ഒന്നിനൊന്ന് വ്യതിരിക്തമായ ചിന്താധാരകൾ, ഓരോ എഴുത്തുകാരനിലും ഉണർവിന്റെ സ്ഫുലിംഗങ്ങൾ പടർത്തിയിട്ടുണ്ടാവും.

 ഉദ്ഘാടനത്തിനും പുരസ്ക്കാര സമർപ്പണത്തിനും  കഥമരത്തിന്റെ പ്രകാശനത്തിനും ശേഷം, ദേഹാന്തരയാത്രകളുടെ പ്രകാശനം. അഭിമാന നിമിഷം എന്നൊക്കെ പറയുമ്പോഴും, പ്രകാശനം നിർവഹിച്ച എം കെ ഹരികുമാർ സാറിനും പുസ്തകം ഏറ്റുവാങ്ങിയ ബഷീർ മേച്ചേരി സാറിനും  ഇടയിൽ, ‘യാത്ര’കളുടെ പുസ്തകരൂപത്തിന്റെ പുറകിൽ നിൽക്കുമ്പോൾ, എന്തൊക്കെയോ ഉത്കണ്ഠകളുടെ പാരമ്യത്തിലായിരുന്നു മനസ്സ്. ഹരികുമാർ സാർ  ചിരിച്ചു കൊണ്ടെന്തോ ചോദിച്ചു. ചുണ്ടിലൊരു ചിരി വരുത്തി മറുപടിയും പറഞ്ഞു. അതിനു പിന്നാലെ, ഓതേഴ്സ് കോപ്പി ശ്രീ സുസ്മേഷ് ചന്ദ്രോത്തിൽ നിന്ന് ഏറ്റു വാങ്ങാനുള്ള ഭാഗ്യവുമുണ്ടായി.












“സന്തോഷിക്കൂ.. എന്തൊക്കെയോ ആകസ്മികതകളുടെ ആകെത്തുകയാണ് ജീവിതം” പ്രാന്തി പപ്പി ഉള്ളിലിരുന്ന് ചിരിക്കുന്നുണ്ട്.  

അതെ. ആഹ്ലാദിക്കുക തന്നെയാണ്.

ദേഹാന്തരയാത്രകൾക്ക് ജീവൻ പകർന്ന അംജത്തിനൊപ്പം, ഗ്രന്ഥരൂപം നൽകിയ ‘കൃതി’ക്കും കൃതിയിലെ മനോരാജിനും  ഒപ്പം, അന്നവിടെ മനസ്സു കൊണ്ടും ശരീരം കൊണ്ടും സന്നിഹിതരായവർക്കൊപ്പം
. അന്നും അതിനു മുമ്പും ‘യാത്ര’യിലെ അക്ഷരങ്ങൾക്കൊപ്പം സഞ്ചരിച്ചവർക്കൊപ്പം, ഇനിയും  സഞ്ചരിക്കാനിരിക്കുന്നവർക്കൊപ്പം..

ആഹ്ലാദിക്കുക തന്നെയാണ്..

‘ആപ്പിളി’ന്റെ പ്രകാശത്തിൽ തിളങ്ങുന്ന സിയാഫ്ഭായ്ക്കൊപ്പം, ‘കഥമര’ത്തിന്റെ തണലിൽ കൂട്ടം ചേരുന്നവർക്കൊപ്പം..

എല്ലാവർക്കും  നന്ദി..


വെള്ളിയാഴ്‌ച, നവംബർ 15, 2013

ദേഹാന്തരയാത്രകൾ







പുരുഷൻ ഏതു പ്രായത്തിലാണ് സ്ത്രീയിലെ അമ്മയേയും സഹോദരിയേയും സുഹൃത്തിനേയും ദേവിയേയുമെല്ലാം കണ്ടെത്തുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഉണ്ടെന്ന്  കരുതുന്നില്ല.. എന്നാലോ,  അവളെ ശരീരമായി മാത്രം കാണുന്ന ഒരു വളർച്ചാഘട്ടം അവന്റെ ജീവിതത്തിലുണ്ട് എന്നത് നഗ്നമായ, പച്ചയായ പലരും തുറന്ന് സമ്മതിക്കാൻ മടിക്കുന്ന ഒരു സത്യം മാത്രവും.( ആ പരിസരങ്ങളിൽ ചുറ്റിപ്പറ്റി നിന്ന് വളർച്ച മുരടിച്ചു പോയ പുരുഷമനസ്സുകളെയും നാം കാണാറുണ്ടല്ലൊ.). അത്തരം കാഴ്ച്ചകൾ, അല്ലെങ്കിൽ ഫാന്റസികൾ പറയാൻ ശ്രമിച്ചാൽ എന്തായിരിക്കും പ്രതികരണം എന്നറിയാൻ എന്റെ വിഡ്ഡി മനസ്സിൽ ഒരാഗ്രഹമുണ്ടായി. അതൊരു മണ്ടൻ തീരുമാനമോ ആശയമോ ആകാം എന്നുള്ളതുകൊണ്ട്, ഒരു വിഡ്ഡിമാനല്ലാതെ ആർക്കാണത് പറയാൻ കഴിയുക എന്നൊരു ചിരി ഒപ്പം ഉള്ളിൽ വിരിഞ്ഞു. ബ്ലോഗ് ലോകം തന്നെയായിരിക്കണം അവതരണവേദി എന്ന് തീരുമാനിക്കുന്നത്, പേരോ പദവിയോ  അന്വേഷിക്കാതെ, പണ്ഡിതനോ പാമരനോ എന്ന് വേരുകൾ തേടി പോകാതെ, ചുമരിന്മേൽ പന്തടിച്ചതു പോലെ ‘കമന്റു’കൾ ഉയരുന്ന ബൂലോക ചടുലത തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയായിരുന്നു. ഞങ്ങൾ തൃശ്ശൂർക്കാർ പുനരുജ്ജീവിപ്പിച്ച ‘വെടി’യുടെ നാനാർത്ഥം  അരയിലണിഞ്ഞ്,  ‘വെടിക്കഥകൾ’ സൈബർമുറ്റത്ത്  പിറന്നു പിച്ച വെക്കുന്നത് അങ്ങിനെയാണ്.

കേരളത്തിനു പുറത്ത് ജീവിച്ചോ സഞ്ചരിച്ചോ പരിചയമില്ലാതിരുന്നതുകൊണ്ട്, ഉത്തമപുരുഷന്റെ പശ്ചാതല വിവരണങ്ങൾക്ക് വളമായുപയോഗിച്ചത് കേട്ടറിവുകളും ഭാവനയുമായിരുന്നു. ചിലയിടത്ത് ഗൂഗിളിന്റെ സഹായവും ഉപയോഗപ്പെടുത്തി
.  തെലുങ്കും ഗുജറാത്തിയുമെല്ലാം പറഞ്ഞു തന്നത് ചില സുഹൃത്തുക്കളാണ്. നോവലെന്നോ കഥകളെന്നോ ലേബൽ ചെയ്യാതെ, ഒരു ഒഴുക്കിലങ്ങനെ എഴുതിപോകവെ ഒരതിശയം !. ‘ശരീരങ്ങളുടെ തെരുവിൽ’ എന്ന അദ്ധ്യായത്തിന്/കഥയ്ക്ക് ‘കൂട്ടം’  എന്ന സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റ് നടത്തിയ കഥാ മത്സരത്തിൽ രണ്ടാം സമ്മാനം !

പിന്നീട് വായനക്കാരിൽ ചിലർ ഇത് പുസ്തകമാക്കണം എന്ന് അഭിപ്രായപ്പെട്ടപ്പോൾ ‘ഉം..ഉം.. കേട്ട്ണ്ട്.. കേട്ട്ണ്ട്’ ഇന്ന് ‘മ്മടെ ഇന്നച്ചൻ’ സ്റ്റൈലിൽ ചിരിക്കുകയായിരുന്നു പതിവ്. പക്ഷെ, ഓൺസ്ക്രീൻ അക്ഷരങ്ങൾ സമ്മാനിച്ച പ്രിയസുഹൃത് അംജദ്ഖാൻ, അങ്ങനെയൊരു നിർബന്ധത്തിന്റെ പുറത്ത് നേരിട്ട് കാണാനെത്തിയപ്പോൾ, അത്ഭുതങ്ങളുടെ കാലം അവസാനിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടു. പിന്നീടാണ് ചില പ്രസാധകരെ സമീപിക്കുന്നത്. സദാചാരത്തിന്റെ വൃത്തമുദ്ര ചാർത്തി അവരെല്ലാം അത് മാറ്റി വെക്കുകയാണ് എന്ന ആശ്ചര്യം, പതിയെ നിരാശയിലേക്ക് വഴി മാറി കൊണ്ടിരിക്കുമ്പോഴാണ്  കൃതി ബുക്സ് സധൈര്യം മുന്നോട്ടു വരുന്നത്.
അപ്പോഴും കടമ്പകൾ ഏറെയായിരുന്നു. പുസ്തകമാകുമ്പോൾ കാറ്റഗറൈസ് ചെയ്യപ്പെടേണ്ടേ? ഇത് കഥയാണോ? നോവലാണോ? അതോ ഒരു കഥാപാത്രത്തിന്റെ ദിനസരിക്കുറിപ്പാണോ? ആദ്യമേ എനിക്കുണ്ടായ സംശയം വീണ്ടും തലപൊക്കി. ഇത് ഒരു നോവൽ ഭൂമികയാണെന്നും അതിനുള്ള സാധ്യത ഇതിനുണ്ടെന്നും പ്രസാധകർ അവകാശപ്പെട്ടു. അപ്പോൾ വീണ്ടും പ്രശ്നം . ഒരു നോവലിനെങ്ങിനെ കഥകൾ എന്ന പേരിടും..? പുതിയ ഒരു പേരായി പിന്നെ ചിന്ത..  ഒടുവിൽ ദേഹാന്തരയാത്രകളിൽ എത്തിച്ചേർന്നു.

വെടിക്കഥകളിൽ നിന്നും ദേഹാന്തരയാത്രകളിലേക്കുള്ള ഈ യാത്രയിൽ താങ്ങായും കൂട്ടായും നിന്ന ഒട്ടേറെ പേരുണ്ട്.  യാതൊരു മുൻപരിചയവുമില്ലാതിരുന്നിട്ടും , കേവലം  ഒരു  ഇ-മെയിൽ അഭ്യർത്ഥനയുടെ പുറത്ത് , തിരക്കുകൾക്കിടയിലും ഒരു വായനയ്ക്ക് തയ്യാറാവുകയും ദേഹാന്തരയാത്രകളുടെ ആത്മാവ് തൊട്ടറിഞ്ഞ് അവതരിപ്പിക്കുകയും  ചെയ്ത രവി വർമ്മ സർ, കവറിനും ചിത്രങ്ങൾക്കും തൂലിക ചലിപ്പിച്ച സുധീഷ് കൊട്ടീമ്പ്രം, ഊർജ്ജം പകർന്ന് ഒപ്പം നടക്കുന്ന അംജദ്, മറ്റ് ഓൺലൈൻ ചങ്ങാതിമാർ, വായനക്കാർ ഇവരോടൊക്കെ എങ്ങിനെ നന്ദി അറിയിക്കണമെന്ന് അറിയില്ല. വാക്കുകൾക്കതീതമാണത്.

കഥകൾ പറഞ്ഞും പാത്രങ്ങളായി  പകർന്നാടി രസിപ്പിച്ചും ജീവിതസഞ്ചാരം  അവിസ്മരണീയമാക്കിയ എല്ലാ മനുഷ്യമഹാജന്മങ്ങൾക്കും ഈ യാത്രാപുസ്തകം സമർപ്പിക്കട്ടെ..


പ്രകാശന ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.